'ഉപതിരഞ്ഞെടുപ്പില്‍ മകന്‍ തോറ്റതറിഞ്ഞ് പൊട്ടിക്കരയുന്ന അവധേഷ് പ്രസാദ് എംപി' ! വാസ്തവമിതാണ് | Fact Check

Mail This Article
ഉത്തര്‍പ്രദേശിലെ മില്‍ക്കിപുര്‍ മണ്ഡലത്തിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചന്ദ്രഭന്‍ പാസ്വാന്‍ 60000 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലമായിരുന്ന മില്‍ക്കിപുരില്‍ സ്ഥാനാര്‍ഥിയായത് അവധേഷ് പ്രസാദ് എംപിയുടെ മകന്‍ അജിത് പ്രസാദാണ്. അവധേഷ് ലോക്‌സഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് അജിത് പ്രസാദ് മത്സരിച്ചത്. മകന്‍ പരാജയപ്പെട്ടതിന്റെ സങ്കടത്തില്‍ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്നുവെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍, പ്രചരിക്കുന്ന വിഡിയോ മില്‍ക്കിപുര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷമുള്ളതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെബ്രുവരി രണ്ടിന് അവധേഷ് പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ദൃശ്യമാണിത്.
∙ അന്വേഷണം
"ഡല്‍ഹിയല്ല ചര്‍ച്ചയാകേണ്ടത്; മില്‍ക്കിപ്പൂരാണ് യു പിയില്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലമാണ് #മില്‍ക്കിപ്പൂര്‍. ദേശീയമോ പ്രാദേശികമായോ യാതൊരു പ്രസക്തിയുമില്ലാത്ത മണ്ഡലമാണ് അത്. സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രം കൂടിയാണ് മില്‍ക്കിപ്പൂര്‍. " എന്നു തുടങ്ങുന്ന ദീര്‍ഘമായ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് ലോക്മത് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭ്യമായി. 2025 ഫെബ്രുവരി 2ന് നല്‍കിയ വാര്‍ത്തയാണിത്. ഇതില്‍ നിന്ന് തന്നെ ഫെബ്രുവരി എട്ടിന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമായി. റിപ്പോര്‍ട്ട് പ്രകാരം 22 വയസുള്ള ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അവധേഷ് പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനമാണിത്. ജനുവരി 30ന് രാത്രി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ഒരു കനാലില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥലം എംപിയായ അവധേഷ് പൊട്ടിക്കരഞ്ഞത്.
വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉറപ്പു നല്‍കിയ അവധേഷ് പ്രസാദ് ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജി വയ്ക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് കാണാം.

സമാനമായ വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. അവധേഷ് പ്രസാദ് എംപി ഫെബ്രുവരി രണ്ടിന് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം ദൈനിക് ജാഗരണ്‍ പങ്കുവച്ചിരുന്നു.
മില്‍ക്കിപുര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അവധേഷ് പ്രസാദ് നടത്തിയ പ്രതികരണത്തെപ്പറ്റിയും ഞങ്ങള്‍ പരിശോധിച്ചു. ബിജെപി തിരഞ്ഞെടുപ്പ് യന്ത്രം ദുരുപയോഗം ചെയ്തതാണ് പരാജയത്തിന് കാരണമെന്ന് അവധേഷ് പ്രസാദ് ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇവിടെ കാണാം. മില്‍ക്കിപുര്‍ പരാജയം സംബന്ധിച്ച് സമാനമായ ആരോപണമാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉയര്‍ത്തിയിട്ടുള്ളത്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് സമാജ്‌വാദി എംപി അവധേഷ് പ്രസാദ് കരയുന്ന വിഡിയോ മല്‍ക്കിപുര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
∙ വാസ്തവം
ദലിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെബ്രുവരി രണ്ടിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവധേഷ് പ്രസാദ് പൊട്ടിക്കരഞ്ഞത്. ഇതിന് ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)