ജൂലൈ 20 മുതൽ വീണ്ടും ബോട്ടിങ്; പുരാണ കിലയിൽ പുതിയ വൈബ്
Mail This Article
ന്യൂഡൽഹി∙ പുതിയ പെഡൽ ബോട്ടുകൾ, ലേക്സൈഡ് റസ്റ്ററന്റ്, ഷോപ്പിങ് സെന്റർ, വ്യൂ പോയിന്റ്, സംഗീത സന്ധ്യ... പുരാണ കില വീണ്ടും സജീവമാകുന്നു. 2016ൽ നിന്നുപോയ ബോട്ടിങ് ജൂലൈ 20ന് വീണ്ടും തുടങ്ങും. 20 പെഡൽ ബോട്ടുകൾ ഈ മാസമെത്തുമെന്നു പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോട്ടിങ്ങിനായി 4 ജെട്ടികളാണ് നിർമിക്കുന്നത്. 2 ടിക്കറ്റ് കൗണ്ടറുകളുടെ നിർമാണം നടക്കുന്നു. ബോട്ട് യാത്രക്കാരുടെ സുരക്ഷയ്ക്കായി നൂറിലേറെ ലൈഫ് ജാക്കറ്റുകൾ എത്തി. തടാകത്തിന്റെയും പരിസരത്തെയും ദൃശ്യങ്ങൾ ആസ്വദിക്കാനുള്ള വ്യൂ പോയിന്റിന്റെ നിർമാണവും പുരോഗമിക്കുന്നു. മെച്ചപ്പെട്ട ശുചിമുറികളും കുടിവെള്ള സംവിധാനവും നിർമാണത്തിലാണ്.
തണുപ്പുകാലത്ത് ലഘുഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ തടാകമധ്യത്തിൽ ഫ്ലോട്ടിങ് ബോട്ട്ജെട്ടി ഒരുക്കും. മുതിർന്ന പൗരർക്ക് പുരാണ കിലയുടെ പ്രവേശന കവാടത്തിൽ നിന്ന് ബോട്ടിങ് പോയിന്റിലേക്കെത്താൻ ഗോൾഫ് കാർട്ട് സർവീസും ഉണ്ടായിരിക്കും. കഴിഞ്ഞ ജനുവരിയിൽ ബോട്ടിങ് തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. സ്മാരകത്തിനു മുന്നിൽ ഡൽഹി സർക്കാർ മറ്റു പദ്ധതികൾ ആസൂത്രണം ചെയ്തതിനാൽ നടപടി നീണ്ടു. ഋഷികേശ് ഇൻഫ്ര എന്ന ഏജൻസിക്കാണു ബോട്ടിങ്ങിന്റെ ചുമതല. ബോട്ടിങ്ങിനെത്തുന്ന സന്ദർശകർക്കായി റസ്റ്ററന്റ് പണിയാൻ ഉദ്ദേശിച്ച സ്ഥലത്ത് പാർക്കിങ് സംവിധാനത്തിന് സർക്കാർ പദ്ധതിയിട്ടതിനാലാണ് ബോട്ടിങ് തുടങ്ങുന്നതു വൈകിയതെന്ന് ഇവർ പറഞ്ഞു.
ബോട്ടുകളുടെ രൂപകൽപനയിലെ പിഴവും ബോട്ടിങ് തുടങ്ങുന്നതു വൈകാൻ കാരണമായി. ഇരുവശത്തുമിരിക്കുന്നവർക്ക് പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ബോട്ടുകളുടെ മധ്യഭാഗത്താണു പെഡൽ ഘടിപ്പിക്കേണ്ടത്. എന്നാൽ ഒരു വശത്തു മാത്രം പെഡൽ ഘടിപ്പിച്ച ബോട്ടുകളാണ് കരാറുകാരെത്തിച്ചത്. പുതിയവ നൽകാൻ പുരാവസ്തു വകുപ്പ് കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. 1991ൽ മുതൽ ഡൽഹി ടൂറിസം വകുപ്പിന്റെ കീഴിൽ ഇവിടെ ബോട്ടിങ്ങുണ്ടായിരുന്നു. 2007ൽ വരുമാനം പങ്കുവയ്ക്കാമെന്ന ധാരണയിൽ പുരാവസ്തുവകുപ്പിനു കൈമാറി. നോട്ടക്കുറവു കൊണ്ട് തടാകം വറ്റിവരണ്ടതോടെ 2016ൽ ബോട്ടിങ് നിലച്ചു. സ്മാരകങ്ങൾ വ്യവസായ ഗ്രൂപ്പുകൾ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ഡാൽമിയ ഗ്രൂപ്പിന്റെ സഭ്യത ഫൗണ്ടേഷൻ ഏറ്റെടുത്തതോടെയാണ് പുരാണ കിലയിലെ ഉല്ലാസ സംവിധാനങ്ങൾ വീണ്ടും സജീവമായത്.