പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന്; നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

Mail This Article
കോഴിക്കോട് ∙ പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. രോഗിയുടെ പരാതിയെ തുടര്‍ന്ന് മാറാട് മെഡിക്കല്‍ സെന്ററിന്റെ ഉടമ ഇ.കെ.കണ്ണനെതിരെയാണ് നിയമനടപടിയെടുത്തത്. സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ഈ മരുന്നുകളും മറ്റു രേഖകളും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ പൊലീസും കേസ് എടുത്തു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സ്ഥാപനത്തിൽ നടത്തിയ പരിശോധനയില്‍ യാതൊരുവിധ രേഖകളും ഇല്ലാതെയാണ് മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് പ്രതി രോഗികളെ ചികിത്സിച്ചിരുന്നതായും കണ്ടെത്തി. മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ റജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ യോഗ്യതയോ മരുന്നുകള്‍ വില്‍പന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസന്‍സുകളോ പ്രതിക്കില്ല.
സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ.സുജിത് കുമാര്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്‍ചാര്‍ജ് കെ.വി.സുധീഷിന്റെ ഏകോപനത്തില്‍ കോഴിക്കോട് ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ശാന്തി കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ സി.വി.നൗഫല്‍, കെ.നീതു എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മരുന്ന് വാങ്ങുന്നവര്‍ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ഫാര്‍മസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നെന്ന് ബോധ്യപ്പെട്ടാല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. (ടോള്‍ ഫ്രീ നമ്പര്‍: 1800 425 3182) പരിശോധനകള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.