ചുറ്റുവട്ടം അവാർഡ്: മുഖാമുഖം സംഘടിപ്പിച്ചു; സെമി ഫൈനലിസ്റ്റുകളെ മേയ് അവസാനവാരം പ്രഖ്യാപിക്കും

Mail This Article
കോട്ടയം∙ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖവും അസോസിയേഷൻ പ്രവർത്തനങ്ങളുടെ അവതരണവും വിലയിരുത്തലും നടന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ചുറ്റുവട്ടം അവാർഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകളാണ് മുഖാമുഖത്തിൽ പങ്കെടുത്തത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രഫസറും ഗവേഷകനുമായ ഡോ. ബിനോയ് ടി. തോമസ് അധ്യക്ഷനും കേരള ശുചിത്വമിഷൻ മുൻ ഡയറക്ടർ ഡോ. അജയകുമാർ വർമ്മ, മുൻ എക്സൈസ് ജോ. കമ്മിഷണർ മാത്യു ജോൺ, കെമിസ്റ്റ് ഡോ. എം.ജി.വിനോദ് കുമാർ എന്നിവർ അംഗങ്ങളുമായ പാനലാണ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ചുറ്റുവട്ടം അവാർഡിന്റെ സെമി ഫൈനലിൽ കടന്ന അസോസിയേഷനുകളെ മേയ് അവസാനവാരം പ്രഖ്യാപിക്കും. തുടർന്ന് ഈ അസോസിയേഷനുകളിൽ ജൂറി പ്രതിനിധികൾ നേരിട്ട് സന്ദശനം നടത്തി പ്രവത്തനങ്ങൾ വിലയിരുത്തും. ഇതിനു ശേഷം ഫൈനലിലേക്ക് യോഗ്യത നേടിയ അസോസിയേഷനുകളെ പ്രഖ്യാപിക്കും.

മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ലഹരി വിമുക്ത - വിശപ്പ് രഹിത സമൂഹം എന്ന ആശയത്തെ മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com