എഗ്‌മൂറിൽ കാറ്റും മഴയുമില്ലാതെ കടപുഴകി വാകമരം; ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

Mail This Article
ചെന്നൈ ∙ എഗ്‌മൂറിൽ തിരക്കേറിയ സമയത്ത് പാതയോരത്തെ വൻമരം അപ്രതീക്ഷിതമായി കടപുഴകി വീണപ്പോൾ, തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ മോണ്ടിയത്ത് റോഡിലെ കച്ചവടക്കാരും നാട്ടുകാരും. കാറ്റോ മഴയോ ഇല്ലാതിരുന്നിട്ടും ഇന്നലെ വൈകിട്ട് നാലോടെയാണ് മ്യൂസിയത്തിന് എതിർവശത്തുള്ള വലിയ മരം കടപുഴകി വൻ ശബ്ദത്തോടെ റോഡിലേക്ക് മറിഞ്ഞത്. മരത്തിനു ചുവട്ടിൽ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എതിർവശത്തെ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. വലിയ അപകടമാണ് ഒഴിവായതെന്നു സ്ഥലത്തുണ്ടായിരുന്ന ചായക്കട ഉടമയും മലയാളിയുമായ റഫീഖ് പറഞ്ഞു.
ഒട്ടേറെ ചായക്കടകൾ
വലിയ മരത്തിന്റെ തണൽ പറ്റി ചായ കുടിക്കാനും മറ്റുമായി ഒട്ടേറെ ആളുകളാണ് ഇവിടെയുള്ള ചായക്കടകളിൽ എത്താറുള്ളത്. വൈകിട്ട് സ്കൂൾ വിടുന്ന സമയമായതിനാൽ ധാരാളം കുട്ടികളും ഇതുവഴി കടന്നു പോകാറുണ്ട്. എന്നാൽ, ഇന്നലെ മരം വീണപ്പോൾ പ്രദേശത്ത് ആളുകൾ കുറവായിരുന്നതും സമീപത്തുണ്ടായിരുന്നവർക്ക് ശബ്ദം കേട്ട് ഓടി മാറാൻ സാധിച്ചതും തുണയായി.പിന്നീട് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു. എംടിസി ബസുകളടക്കമുള്ളവ പുതുപ്പെട്ട്, മാർഷൽസ് റോഡ് വഴി ചുറ്റിയാണ് യാത്ര തുടർന്നത്.
സംഭവത്തെത്തുടർന്ന്, പ്രദേശത്തെ കാസാ മേജർ റോഡ്, പാന്തിയൻ റോഡ് തുടങ്ങിയവയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊലീസിന്റെയും കോർപറേഷൻ ജീവനക്കാരുടെയും നേതൃത്വത്തിൽ 2 മണിക്കൂറിലേറെ പരിശ്രമിച്ചാണ് മരം വെട്ടിമാറ്റി ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്. 35 വർഷത്തോളമായി ഇവിടെയുള്ള വാകമരമാണിത്. ആഴത്തിലുള്ള വേരുകളില്ലാത്തതാണ് മരം നിലം പൊത്താൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈയിടെ, ഇതുവഴി മഴവെള്ള ഓട നിർമിച്ചതോടെ മരത്തിനു ചുവട്ടിലെ മണ്ണ് എടുത്തുമാറ്റിയത് വേരുകളുടെ ബലം കുറച്ചിട്ടുണ്ടാകുമെന്നും ഇവർ പറയുന്നു.