ഈ ഹോട്ടൽ മേശയ്ക്കുമുന്നിൽ കക്ഷിഭേദമില്ല; ഉപതിരഞ്ഞെടുപ്പിൽ സൂപ്പർഹിറ്റായി ആലിക്കാസ്

Mail This Article
നിലമ്പൂർ ∙ രാഷ്ട്രീയപ്പോരിൽ തിളച്ചുമറിയുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ മേശയ്ക്കു മുന്നിൽ ഒന്നിപ്പിച്ച് ആലിക്കാസ് ഹോട്ടൽ. മന്ത്രിമാരും എംഎൽഎമാരും എംപിമാരും എന്നുവേണ്ട പല കക്ഷികളുടെയും സംസ്ഥാന നേതാക്കളും ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസിന്റെ സ്വന്തം കക്ഷികളാണ്.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ദിനങ്ങളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ ഇതിനകം ഭക്ഷണം കഴിച്ച റെക്കോർഡും നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആലിക്കാസിനാണെന്നു പറയാം. പ്രചാരണദിനങ്ങളിൽ സാധാരണക്കാർക്കൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റും ഇവിടെ ഉച്ചയൂണു കഴിക്കാനെത്തുന്ന കാഴ്ച സാധാരണം. തിരക്കേറി സീറ്റുകൾ നിറയുമ്പോഴും കാത്തുനിന്ന് കഴിച്ചാണ് നേതാക്കളിൽ പലരും മടങ്ങുന്നതും.

കാഞ്ഞിരമ്പാറ ആലി 1976 ൽ തുടങ്ങിയ ഹോട്ടൽ അടുത്ത വർഷം അൻപതാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആലി കാക്ക തുടങ്ങിയ ഹോട്ടലിന്റെ പേരാണ് ആലിക്കാസ് ആയി മാറിയത്. ആലിക്കാക്കയുടെ മരണശേഷം മക്കളായ അയ്യൂബ്, നൗഷാദലി(ഇപ്പാനു), റിഷാദലി(കുട്ടിമാൻ) എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. പാചകം, വിളമ്പൽ തുടങ്ങി കൗണ്ടറിൽ ഒപ്പമുള്ള തൊഴിലാളികൾക്കൊപ്പം ഈ സഹോദരങ്ങളുടെ കൈകളും എത്തുന്നു.
രാവിലെ 5.30 മുതൽ പ്രവർത്തനം തുടങ്ങുന്ന ഹോട്ടൽ ഉച്ചയൂണു വിളമ്പിത്തീരുന്നതോടെ അടയ്ക്കും. തിരക്കേറിയതിനാൽ ഈ തിരഞ്ഞെടുപ്പു ദിനങ്ങളിൽ പലപ്പോഴും വൈകിട്ട് 3.30 നും മറ്റുമാണ് ഊണു വിളമ്പി തീരുന്നത്. തിരഞ്ഞെടുപ്പില്ലെങ്കിലും തിരക്കു പതിവാണെന്ന് അയ്യൂബ് പറയുന്നു. നിലമ്പൂരിലെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും ഓട്ടോ–ടാക്സി തൊഴിലാളികളും മറ്റുമാണ് അപ്പോൾ ആലിക്കാസിന്റെ പതിവു കക്ഷികൾ. നാടൻ ഭക്ഷണം ന്യായവിലയ്ക്ക് നൽകുന്നുവെന്നതാണ് പ്രത്യേകത. ചോറായാലും കറിയാലും മീനായാലും വയറുനിറച്ച് ഊട്ടുക എന്നതാണ് രീതി.

പ്രഭാത ഭക്ഷണത്തിന് അപ്പം, പൊറോട്ട, വെള്ളയപ്പം, മുട്ടക്കറി, ബീഫ് ചാപ്പ്സ് എന്നിവയാണ് സ്ഥിരം മെനു. ഗ്രീൻപീസ്, കടല എന്നിങ്ങനെ ഒരു സസ്യവിഭവവും കരുതും. അപ്പം, പെറോട്ട, വെള്ളയപ്പം എന്നിവ പത്തു രൂപ വീതവും മുട്ടറോസ്റ്റ്, വെജിറ്റബിൾ കറി എന്നിവയ്ക്ക് 30 രൂപയും മാത്രം. ഊണിന് ഓംലറ്റ്, ബീഫ് വരട്ട്, പൊരിച്ച മീൻ എന്നിവയാണ് സ്പെഷൽ. ഊണ് 50 രൂപയും ഓംലെറ്റ് സിംഗിൾ 15 രൂപ, ഡബിൾ 30 ബീഫ് വരട്ട് 70 എന്നിങ്ങനെയാണ് വിലവിവരം. മീൻ പൊരിച്ചത് ഏതായാലും 40 രൂപയ്ക്ക് വിളമ്പാനാകുന്നതാകും ഒരുക്കുകയെന്ന് അയ്യൂബ് പറഞ്ഞു. ന്യായവിലയ്ക്ക് കിട്ടുന്ന നാടൻ ഭക്ഷണത്തിന്റെ വോട്ടുകണക്കിൽ ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസ് തന്നെയാണ് ഇതിനകം വിജയി.