ലുലു ഗ്രൂപ്പ് മലേഷ്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്

Mail This Article
ലുലു ഗ്രൂപ്പ് മലേഷ്യയിലെ ഹൈപ്പർ മാർക്കറ്റുകൾ അടച്ചു പൂട്ടുന്നതായി റിപ്പോർട്ടുകൾ. പ്രതീക്ഷയ്ക്കനുസരിച്ചുള്ള പ്രവർത്തനം കാഴ്ചവയ്ക്കാത്തതിനാലാണ് ഹൈപ്പർ മാർക്കറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. അതേസമയം മൊത്തക്കച്ചവട വിഭാഗം പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തയാറെടുപ്പ്
അടച്ചു പൂട്ടലിന് മുന്നോടിയായി മാസങ്ങൾ നീണ്ടുനിന്ന ക്ലിയറൻസ് സെയിലും മറ്റ് പ്രമോഷനുമൊക്കെ ഉണ്ടായിരുന്നു. ക്വലാലമ്പൂരിലെ കാപ്സ്ക്വയറിലുള്ള മലേഷ്യയിലെ ആദ്യ ഹൈപ്പർഹൈപ്പർ മാർക്കറ്റാണ് പ്രവർത്തനം നിർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2016ലാണ് ലുലു മലേഷ്യയിലെ റീറ്റെയ്ൽ രംഗത്തേക്ക് പ്രവേശിച്ചത്. ഒൻപത് വർഷങ്ങൾ കൊണ്ട് അടച്ചു പൂട്ടലിലേയ്ക്കും എത്തി. അഞ്ച് വര്‍ഷത്തിനുള്ളിൽ 30 ലക്ഷം യുഎസ് ഡോളർ മുടക്കി 10 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം, എന്നാൽ 6 സ്റ്റോറുകളെ തുറക്കാനായുള്ളു.
മോശം ലൊക്കേഷന്‍
അത്ര ലാഭകരമല്ലാത്ത ലൊക്കേഷനുകൾ തെരഞ്ഞടുത്തതാണ് പ്രകടനം മോശമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരക്കേറിയ, ആളുകൾ കൂടുതലായി വരുന്ന ലൊക്കേഷനുകൾ തെരഞ്ഞെടുത്ത് ഹൈപ്പർ മാർക്കറ്റുകൾ തുറന്നിരുന്നെങ്കിൽ ചിത്രം മാറിയേനെ എന്നാണ് ഒരു കസ്റ്റമർ അഭിപ്രായപ്പെട്ടത്. ഇൻഡോനേഷ്യയിലും സമാനമായി ഔട്ട്ലറ്റുകൾ അടയ്ക്കാനിടയുണ്ടെന്ന് അവിടെ നിന്നും റിപ്പോട്ടുകൾ വരുന്നുണ്ട്.
അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്രക്കമ്പനിയാണ് പ്രമുഖ പ്രവാസി വ്യവസായിയായ എംഎ യൂസഫലി ചുക്കാൻ പിടിക്കുന്ന ലുലുഗ്രൂപ്പ് ഇന്റർനാഷണൽ. കൊച്ചി ആസ്ഥാനമായി ഇന്ത്യൻ പ്രവർത്തനങ്ങള്‍ നടപ്പാക്കുന്ന കമ്പനി ഇന്ത്യയിൽ ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വമ്പൻ മാളുകളും കേരളത്തില്‍ ചെറുനഗരങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും ആരംഭിക്കുന്നുണ്ട്.