മരിച്ച സിനിമാശാലകൾക്ക് ഒരു ഈറൻ ഒപ്പീസ് – ഹരികൃഷ്ണൻ എഴുതുന്നു
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്?
നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ?
ദ് ലാസ്റ്റ് ഷോ!
സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ?
പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ?
ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ?
നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
അവസാന കളിയിലൂടെ
ആത്മകഥ തീർത്ത തിയറ്ററുകൾ
ഏതു സിനിമാശാലയ്ക്കും ഒരു ആത്മകഥയുണ്ട്. അവസാന ഷോയിലൂടെ ആ ആത്മകഥയുടെ അവസാന പേജ് എഴുതാൻ ദുർവിധിയുള്ള തിയറ്ററുകളുമുണ്ട്.
അവസാനം വായിച്ച അങ്ങനെയൊരു ആത്മകഥ ഒറ്റപ്പാലം നഗരത്തിൽ ഏഴു പതിറ്റാണ്ടു പിന്നിട്ട ലക്ഷ്മി തിയറ്ററിന്റേതാണ്. കഴിഞ്ഞ മാസം അവസാനമാണ് ആ സിനിമാശാലയുടെ അവസാന അധ്യായത്തിലെ വിളക്കു കെട്ടത്.
ഓരോ സിനിമാശാലയുടെയും മരണത്തിന് ഓരോ കാരണമുണ്ടാകും, മനുഷ്യരെപ്പോലെതന്നെ!
അത്രയും വൈകാരികമായൊരു ജീവിതകഥ ഇങ്ങനെ കുറച്ചു വാചകങ്ങളിൽ നിർവികാരമായും പറയാം, പത്രവാർത്ത പോലെ:
നിർദിഷ്ട ബൈപാസ് പദ്ധതിയുടെ ഭാഗമായി പാർക്കിങ് ഏരിയ നഷ്ടമാകുന്ന സാഹചര്യത്തിലാണ് ലക്ഷ്മി തിയറ്റർ പൂട്ടാൻ തീരുമാനമായതെന്നു പറയുന്നു. കേരളപ്പിറവിക്കു മുൻപേ 1954ൽ സ്ഥാപിതമായ തിയറ്ററാണു ലക്ഷ്മി പിക്ചർ പാലസ്. ഒറ്റപ്പാലത്തെ വ്യവസായ പ്രമുഖരായിരുന്ന ഇ.പി.അച്യുതൻ നായരുടെയും സഹോദരൻ ഇ.പി.മാധവൻ നായരുടെയും ഉടമസ്ഥതയിലായിരുന്നു തിയറ്റർ. അമ്മ എരാണ്ടത്ത് പുത്തൻവീട്ടിൽ ലക്ഷ്മിയമ്മയുടെ പേരാണ് തിയറ്ററിന്. ഒറ്റപ്പാലത്തെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടമായിരുന്നു.
സത്യൻചിത്രം ‘ആത്മസഖി’യാണ് പ്രദർശിപ്പിച്ച ആദ്യ സിനിമ. ഇ.പി. ബ്രദേഴ്സ്, 1974ൽ ഷൊർണൂർ സ്വദേശി പി.കെ.രാജനു തിയറ്റർ കൈമാറിയെങ്കിലും ലക്ഷ്മി എന്ന പേരിൽ മാറ്റമുണ്ടായില്ല. യുഎസിൽ കമേഴ്സ്യൽ ആർട്ടിസ്റ്റായിരുന്ന പി.കെ.രാജന്റെ കാലശേഷം മകളുടെ ഉടമസ്ഥതയിലായി. 2017ൽ പഴയ കെട്ടിടം നവീകരിച്ച്, 2 തിയറ്ററുകളുടെ സമുച്ചയമാക്കി. ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ച മൾട്ടിപ്ലക്സ് തിയറ്റർ 2018ൽ വീണ്ടും പ്രദർശനം ആരംഭിച്ചു.
മോഹൻലാൽ സിനിമ ‘തുടരും’, ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്നീ ചിത്രങ്ങളോടെയായിരുന്നു വിരാമം.
കോഴിക്കോട് ഡേവിസൺ തിയറ്ററിന്റെ ആത്മകഥ കൂടി ഓർമിക്കാൻ തോന്നുന്നു. 1961ൽ ‘ഉണ്ണിയാർച്ച’ പ്രദർശിപ്പിച്ചുകൊണ്ടാണ് ശുഭാരംഭം. പ്രേംനസീറായിരുന്നു ഉദ്ഘാടകൻ. അവിടെനിന്നുള്ള 49 വർഷത്തിനിടയിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകളുടെ പ്രദർശനവേദിയായി. 1986ൽ ഈ തിയറ്ററിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനും പ്രേംനസീർ തന്നെയെത്തി. അന്ന്, െഎ.വി. ശശി സംവിധാനം ചെയ്ത ‘കരിമ്പിൻപൂവിനക്കരെ’ എന്ന സിനിമയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ആ സിനിമയിലെ അഭിനേതാക്കളായ മമ്മൂട്ടിയും മോഹൻലാലും സീമയുമെല്ലാം ആ ചടങ്ങിന് എത്തിയിരുന്നു.(അന്നൊരു കാഴ്ചക്കാരനായെത്തിയ എനിക്കും ആ സിനിമാശാലയുടെ ബൃഹദ്ചരിത്രത്തിന്റെ ഒരു ഓരത്ത് നിൽക്കാനായി!)
2010 മാർച്ച് 31ന് ഫസ്റ്റ് ഷോ പൂർത്തിയാക്കി, ആ സിനിമാശാല അവസാനമായി തിരശ്ശീല താഴ്ത്തി; സുവർണജൂബിലിക്ക് ഒരു വർഷം ബാക്കിനിൽക്കെ...
എന്തൊരു അപൂർണവിരാമം!
പ്രാതിനിധ്യ സ്വഭാവത്തിനുവേണ്ടി ലക്ഷ്മി തിയറ്ററിന്റെയും ഡേവിസൺ തിയറ്ററിന്റെയും കഥ എടുത്തെഴുതിയതാണ്. നമുക്കൊപ്പമുണ്ടായിരുന്ന, ഇപ്പോഴില്ലാത്ത മിക്ക സിനിമാശാലകളുടെയും കഥ ഏതാണ്ടിങ്ങനെതന്നെയായിരിക്കും.
അവയിൽ വെളിച്ചംകെടുമ്പോൾ നമ്മളിൽ ഓർമ കെടാതെനിൽക്കുന്നു. അതുകൊണ്ടാണ് കോഴിക്കോട് നഗരത്തിലൂടെയോടുന്ന തീവണ്ടിയിലിരിക്കുമ്പോൾ, വഴിയരികിൽ കാണുന്ന സംഗം തിയറ്ററിന്റെ പാഴടിഞ്ഞ കാഴ്ച എനിക്ക് ഓരോ തവണയും സങ്കടംതരുന്നത്.
നിങ്ങൾക്കുമുണ്ടാവില്ലേ ഒരു
സിനിമാ പാരഡൈസോ?
പല തിയറ്ററുകളും തിരശ്ശീലയൊഴിഞ്ഞുവെന്നു കേൾക്കുമ്പോൾ ഓർക്കാറുണ്ട്, ആരുടെയൊക്കെ ഓർമയിലെ സിനിമാ പാരഡൈസോ ആയിരിക്കും ആ സിനിമാശാല?
നിസ്സംശയം, എത്രയോ പേരുടെ...
ഇരുട്ടിലേക്കു പിൻവാങ്ങുന്ന സ്ക്രീനുകൾ ചിലപ്പോൾ നമ്മെ പിന്നിലേക്ക് ഏകാന്തം നടത്തും.
ഏതു സിനിമാ പാരഡൈസോയുടെയും വിധിയാണത്/ ഏതു സാൽവദോറിന്റെയും...
താൻ ബാല്യകാലം ചെലവഴിച്ച ഇറ്റലിയിലെ കടലോരദേശമായ സിസിലിയിലേക്ക് മുപ്പതു വർഷത്തിനുശേഷം, അതിനകം പ്രശസ്‌ത സിനിമാസംവിധായനായിത്തീർന്ന സാൽവദോർ നടത്തുന്ന പിൻയാത്രയുടെ ഇറ്റാലിയൻ കഥയാണ് ‘സിനിമാ പാരഡൈസോ’ എന്ന സിനിമ .
ആ മടക്കയാത്രയിൽ സാൽവദോർ അതിഗാഢം, അതിസുന്ദരം ബാല്യത്തെ ഓർമിക്കുന്നു.
ആ ഗ്രാമത്തിലെ സിനിമാ പാരഡൈസോ എന്നു പേരുള്ള സിനിമാശാലയെക്കുറിച്ചും അവിടെ പ്രൊജക്‌ഷനിസ്‌റ്റായിരുന്ന അൽഫ്രെഡോയെക്കുറിച്ചും ഓർമിക്കുന്നു.
അതേ പേരുള്ള സിനിമാശാലയുടെ ആത്മകഥയാണത്.
സാൽവദോറിന്റെയും, സാൽവദോറിനെയും ആ സിനിമാശാലയെയും സ്‌നേഹിക്കുന്ന അൽഫ്രെഡോ എന്ന പ്രൊജക്‌ഷനിസ്‌റ്റിന്റെയും ആത്മകഥയുമാണത്.
സിനിമയെ ജീവതുല്യം സ്‌നേഹിക്കുന്ന, പോയ്‌പ്പോയ ജീവിതത്തിലേക്ക് ചില നേരങ്ങളിലെങ്കിലും മടക്കയാത്ര നടത്താനാഗ്രഹിക്കുന്ന നിങ്ങളുടെയും എന്റെയുംകൂടി ആത്മകഥ!
മുപ്പതു വർഷത്തിനുശേഷം സാൽവദോർ സിസിലിയിലേക്കു തിരിച്ചുവരുന്നെങ്കിലും പോകുമ്പോൾ ഉണ്ടായിരുന്നതൊന്നും ബാക്കിയുണ്ടായിരുന്നില്ല, ആ സിനിമാശാല അടക്കം!
അങ്ങനെയാണ് ‘ സിനിമാ പാരഡൈസോ’ എന്ന സിനിമാ തിയറ്ററിന്റെ ആത്മകഥ, ആ സിനിമ വൈകാരികമായി സ്പർശിച്ച ലോകത്തെ ഓരോ സിനിമാപ്രേമിയുടെയും കഥയായിത്തീരുന്നത്.
നിങ്ങളുടെയും എന്റെയുംകൂടി കഥ!
എന്റെ ആത്മകഥയിലെ, ഇപ്പോഴില്ലാത്ത,
സപ്നയെന്നു പേരുള്ള കൗമാരസ്വപ്നം
എന്റെ അച്ഛന്റെ നാട് പൊന്നാനിയിലാണ്.
ബാല്യ കൗമാരങ്ങൾ ഞാനവിടെയാണു പിന്നിട്ടത്. എടപ്പാൾ ഹൈസ്കൂളിലും പൊന്നാനി എംഇഎസ് കോളജിലും..
പൊന്നാനി അലങ്കാർ, ശക്തി, പൗർണമികൾക്കും എടപ്പാളിലെ മുരളി, ഗോവിന്ദയ്ക്കും കുറ്റിപ്പുറം മീനയ്ക്കും അപ്പുറവും സിനിമയുടെ സുന്ദരസുരഭിലശാലകൾ ഉണ്ടെന്നും അവ കൂടി എന്നെ കാത്തിരിക്കുന്നുണ്ടെന്നും ഹൈസ്കൂൾ ക്ലാസുകളിൽവച്ചേ ബോധ്യപ്പെട്ടിരുന്നു..
ആ ഹൈസ്കൂളിൽ പഠിപ്പിച്ച അധ്യാപകരുടെ പേരുകളെക്കാൾ ഓരോ തിയറ്ററിൽനിന്നും കണ്ട സിനിമകൾ പലതും ഇപ്പോഴും മനസ്സിലുണ്ട്. സിനിമയുടെ പേരുകൾ മാത്രമല്ല, അലങ്കാറിൽ (പൊന്നാനിയിൽതന്നെ) ആദ്യമായി റിലീസ് സിനിമയായി എത്തിയ ‘ആരവം’ കണ്ടിറങ്ങുമ്പോൾ ജീവിതത്തിലാദ്യത്തെ മഴവില്ലു പൊന്നാനിയാകാശത്തു കണ്ടതും മുരളിയിൽനിന്ന് ‘ഷോലെ’യുടെ ഉച്ചക്കളി കണ്ടിറങ്ങുമ്പോൾ പുറത്ത് ഇരുട്ടായതുമൊക്കെ മനസ്സിലുണ്ട്.
പറഞ്ഞുവന്നത് അതല്ല, പൊന്നാനിയിലും എടപ്പാളിലുമുള്ള സിനിമാശാലകളിൽനിന്ന് എട്ടാം ക്ലാസിൽത്തന്നെ ഞാൻ മുതിർന്നിരുന്നു. ഏറ്റവുമടുത്ത വലിയ നഗരം തൃശൂരാണ്. അവിടേക്ക് അന്ന് രണ്ടു മണിക്കൂർ ബസ് യാത്രയുണ്ടായിട്ടും ക്ലാസിനെ തൃണവൽഗണിച്ച്, ആരോടും പറയാതെ തൃശൂരിലേക്കുള്ള സിനിമായാത്രകൾ തുടങ്ങി. രാവിലെ വീട്ടിൽനിന്നിറങ്ങിയാൽ ഇരുട്ടുമ്പോഴേക്കും തിരിച്ചെത്താം.
രാഗം തിയറ്റർ ജീവിതത്തിലെ ഏറ്റവും മാജിക്കലായ അനുഭവമാണ്. അവിടെ ആദ്യം തിരശ്ശീല ഉയർത്തിയ ‘നെല്ല്’ കാണിക്കാൻ അച്ഛൻ കൊണ്ടുപോയത് ഓർമിക്കുന്നു.
(എന്റെ ‘പ്രണയത്തിര’ എന്ന സിനിമാപ്പുസ്തകത്തിന്റെ സമർപ്പണം ഇതാണ്.
– അച്‌ഛന്: എന്നെ ആദ്യത്തെ സിനിമ കാണിക്കുമ്പോൾ, എന്റെ തോളിലൂടെ മഴവില്ലു പോലെ ചാഞ്ഞുകിടന്നിരിക്കുമെന്ന് ഞാൻ സങ്കൽപിക്കുന്ന ആ വലതുകൈയ്‌ക്ക്.)
പിൽക്കാലത്ത് എടപ്പാളിൽനിന്ന് എന്റെ ഒറ്റയ്ക്കുള്ള തൃശൂർയാത്രകളിൽ രാഗവും രാമദാസും ജോസും സപ്നയും ഉണ്ടായി. നൂൺ ഷോ അടക്കം രണ്ടു സിനിമകൾ കാണുന്നതായിരുന്നു കണക്ക്. അതിനിടയിൽ, രാഗത്തിനടുത്ത് ഉണ്ടായിരുന്ന, പേരു മറന്ന, ഒരു ഇപ്പോഴില്ലാഹോട്ടലിൽനിന്ന് ഉച്ചയൂണ്. അതീവരുചിയുള്ള മീൻകറിയായിരുന്നു അവിടത്തെ ഹൈലൈറ്റ്.
പൊന്നാനി കോളജിലെത്തിയപ്പോഴേക്കും ക്ലാസ് കട്ട് ചെയ്ത തൃശൂർ യാത്രകൾ കൂടി. ഒരു ദിവസം കാണുന്ന സിനിമകളുടെ എണ്ണം ചിലപ്പോഴൊക്കെ മൂന്നായി!
സപ്ന എന്ന സിനിമാശാല മറക്കാനാവില്ല. ജോലി കിട്ടി തൃശൂരിലെത്തിയപ്പോഴും ആ സ്നേഹം തുടർന്നുകൊണ്ടിരുന്നു.
ഇപ്പറഞ്ഞ തൃശൂർ സിനിമാശാലകളിൽ ഇപ്പോഴില്ലാത്തത് സപ്നയാണ്.
ഒരു എട്ടാം ക്ലാസുകാരനെ അക്കണ്ടവഴിയൊക്കെ യാത്ര ചെയ്യിക്കാൻ മാത്രം പ്രലോഭനീയമായിരുന്ന ആ സിനിമാശാലയ്ക്ക് അഞ്ജലി.
സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ഒരു സിനിമാശാലയിൽനിന്ന് ഇറങ്ങിവരണമെന്ന സങ്കടമോഹം ഇപ്പോഴുമെന്നിൽ ബാക്കിയാവുകയും ചെയ്യുന്നു!
ആ തിയറ്ററിന്റെ ഒടുവിലത്തെ കരച്ചിൽ കേൾക്കാതിരിക്കാൻ, തിരിഞ്ഞുനോക്കാതെ വേഗത്തിൽ നടക്കുമായിരിക്കും, അന്നേരം ചിലപ്പോൾ ഞാൻ!